ചിമ്മിനി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് : ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് തുറക്കുമെന്ന് സൂചന

3958

ഇരിങ്ങാലക്കുട : കനത്തമഴയില്‍ ചിമ്മിനി ഡാം നിറഞ്ഞു. വെള്ളം 75.40 മീറ്റര്‍ എത്തിയപ്പോള്‍ ഡാം അധികൃതര്‍ ആദ്യ മുന്നറിയിപ്പ് നല്‍കി.വീണ്ടും ഉയര്‍ന്ന് 75.90 എത്തിയപ്പോഴാണ് രണ്ടാമത്തെ മുന്നറിയിപ്പും നല്‍കിയിരിക്കുന്നത് .അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും.ഡാമിന്റെ പരമാവധി സംഭരണശേഷി 79 മീറ്ററും ഷട്ടര്‍ തുറക്കാനാവശ്യമായത് 76.40 മീറ്ററുമാണ്.നിലവില്‍ കല്ലൂര്‍, തൃക്കൂര്‍, ആമ്പലൂര്‍, നെന്മണിക്കര എന്നിവടങ്ങളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാട്ടൂര്‍, കാറളം എന്നിവടങ്ങളില്‍ ഇന്ന് വൈകിട്ടോടെ ക്യാമ്പുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്.ജില്ലയിലെ 13000 ഐക്ടര്‍ വരുന്ന കോള്‍നിലങ്ങളിലെ പ്രധാന ആശ്രയമാണ് ചിമ്മിനിയിലെ വെള്ളം.ചിമ്മിനി തുറന്നാല്‍ വെള്ളം ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് കുറുമാലിപ്പുഴയുടെയും കരുവന്നൂര്‍ പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷിക, ജലസേചന പദ്ധതിയായ ചിമ്മിനിയില്‍ ഇപ്പോള്‍ 145.94 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുള്ളത്.രണ്ട് മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ഏതുസമയത്തും മൂന്നാമത്തെ അറിയിപ്പോടെ ഡാം തുറക്കും.കഴിഞ്ഞദിവസങ്ങളില്‍ ചിമ്മിനി ഡാമിലും സംഭരണിയുടെ വൃഷ്ടിപ്രദേശത്തും മഴ ശക്തമായിരുന്നു. എന്നാല്‍, ആദ്യത്തെ മുന്നറിയിപ്പിനുശേഷം മഴ പിന്‍വാങ്ങി. പിന്നീട് രണ്ടുമണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നത്. അതോടെ ധൃതിപ്പെട്ട് രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കേണ്ടിവരില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഡാം അധികൃതര്‍.വ്യാഴാഴ്ച രാത്രി മഴ ശക്തിപ്രാപിച്ചിരുന്നു.ചിമ്മിനി ഡാമിന്റെ പ്രധാന ജലസേചനമാര്‍ഗമാണ് കുറുമാലിപ്പുഴ.2015-ലാണ് ഇതിനുമുന്‍പ് ചിമ്മിനി ഡാം തുറന്നത്.

Advertisement