വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി

487

മതിലകം: വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗാപൂര്‍ ലൊട്ടാപ്പിള്ളി സ്വദേശി സുദര്‍ശന്‍ മല്ലിക്ക് മകന്‍ ശിക്കാര്‍ ടൊഫാന്‍ എന്നറിയപ്പെടുന്ന ടൊഫാന്‍ മല്ലിക്ക് (20 വയസ്സ്) ആണ് അറസ്റ്റിലായത്. മുംബൈ ധാരാവി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷ്യയിലെ നയാപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്യാസാഹി ചേരിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഒഡീഷ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും നിറഞ്ഞ മൂന്നു ലക്ഷത്തില്‍ പരം ആളുകള്‍ തിങ്ങി പാര്‍ക്കുന്നയിടമായ സല്യാസാഹി ചേരിയില്‍ മറ്റ് പ്രതികളും ഉണ്ടെന്നറിഞ്ഞ അന്വേഷണ സംഘം തുടര്‍ച്ചയായി മൂന്നു ദിവസം ചേരിയില്‍ റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാല്‍ മറ്റു പ്രതികളെ കണ്ടെത്താനായില്ല. ദുര്‍ഗ്ഗടവും ഇടുങ്ങിയതുമായ വഴികളും, തെരുവ് നായകള്‍ ധാരാളം അലഞ്ഞ് നടക്കുന്ന ഈ ചേരിയില്‍ പോലീസിന്റെ ചെറിയ നീക്കങ്ങള്‍ പോലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അപരിചിതരായവര്‍ എത്തിയാല്‍ ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമുണ്ട്. ഇവിടെയാണ് അന്വോഷണ സംഘം പ്രതികളെ അരിച്ചു പെറുക്കിയത്. ആദ്യം അന്വോഷണ സംഘത്തോട് സഹകരിക്കാതിരുന്ന പ്രതി കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഇരുപത്താറാം തിയ്യതി വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊലപാതകത്തിനിടയായ സംഭവങ്ങളുടെ തുടക്കം. പ്രതികളില്‍ ടൊഫാന്‍,നബ്ബ, സുശാന്ത് എന്നിവര്‍ക്ക് അന്ന് ജോലി ഇല്ലായിരുന്നു. അന്ന് ഉച്ചക്ക് ഇവര്‍ താമസിക്കുന്ന റൂമിലെത്തിയ വിജിത്ത് മുഖ്യ പ്രതിയുമായി പണത്തിന്റെ പേരിലുണ്ടായ തര്‍ക്കം അടിപിടിയിലെത്തി.തുടര്‍ന്ന് പ്രതികള്‍ വിജിത്തിനെ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി ടൊഫാന്‍ അടുകളയില്‍ നിന്ന് കത്തിയെടുത്ത് വിജിത്തിനെ കുത്തി.ശക്തമായ കുത്തില്‍ വാരിയെല്ലുകള്‍ തകര്‍ത്ത് കത്തി കരളില്‍ വരെ ആഴ്ന്നിറങ്ങി. മറ്റൊരു പ്രതി ഇരിക്കാന്‍ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചുവീഴ്ത്തി. അടിയും ചവിട്ടും കുത്തുമേറ്റ് ആന്തരീക അവയവങ്ങളും, വാരിയെല്ലുകളും തകര്‍ന്ന് വിജിത്ത് തല്‍ക്ഷണം മരണപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. തുടര്‍ന്ന് കൈ കാലുകള്‍ കഴുത്തിനോട് ചേര്‍ത്ത് ശരീരം പന്തുപോലെ ചുരുട്ടി പുതപ്പില്‍ കെട്ടിപ്പൊതിഞ്ഞുവച്ചു. വൈകിട്ട് പണി കഴിഞ്ഞെത്തിയ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് മ്യതദേഹം തൊട്ടടുത്ത പറമ്പിലെ തെങ്ങിനടിയില്‍ കൊണ്ടുചെന്നിട്ടു. തിരിച്ചെത്തിയ അഞ്ചു പേരും റൂം തുടച്ചു വൃത്തിയാക്കി, കൊടുങ്ങല്ലൂര്‍ വഴി തൃശൂരില്‍ എത്തി രാത്രി തന്നെ ട്രെയിനില്‍ ഒഡിഷയിലേക്ക് മുങ്ങുകയായിരുന്നു.
തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ്.സുരേന്ദ്രന്‍ ഐ.പി.എസ്, ന്റെ നിര്‍ദ്ദേശാനുസരണം റൂറല്‍ എസ്.പി. എന്‍.വിജയകുമാരന്‍ ഐ.പി.എസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഓപ്പറേഷന്‍ ശിക്കാര്‍ ‘ എന്ന സംഘത്തിനാണ് അന്വേഷണ ചുമതല.റൂറല്‍ ക്രൈം ബ്രാഞ്ച് എസ്.ഐ.എം.പി.മുഹമ്മദ് റാഫി, മതിലകം എസ്.ഐ കെ.പി മിഥുന്‍, കെ.എസ്. സൂരജ്, അഡീ.എസ്.ഐ.വിജയന്‍, എ.എസ്.ഐ മാരായ തോമസ്, ക്ലീസന്‍ , ജിജില്‍, സീനിയര്‍ സി.പി.ഒ.മാരായ പി.ജയകൃഷ്ണന്‍, സി.എ.ജോബ്,എം കെ.ഗോപി. സൂരജ്.വി.ദേവ്, ഷഫീര്‍ ബാബു, സി.പി.ഒ മാരായ ഇ.എസ് ജീവന്‍, രാജീവ്,തോമസ്, ശ്രീജിത്ത് തോമച്ഛന്‍, എ.എ.ഷിജു. മനോജ്, ജസ്റ്റിന്‍ വര്‍ഗ്ഗീസ്, സി.ആര്‍. സനൂപ്, സി.കെ.ഷ നൂപ് എന്നിവരാണ് അന്വോഷണ സംഘത്തിലുള്ളത്.

 

Advertisement