എഫ് എന്‍ പി ഒ തപാല്‍ പണി മുടക്കം 4-ാം ദിവസവും പൂര്‍ണ്ണം

592

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട തപാല്‍ ഡിവിഷനില്‍ 4-ാം ദിവസവും എഫ് എന്‍ പി ഒ യുടെ സമരം പൂര്‍ണ്ണമായിരുന്നു.മേഖലയിലെ എല്ലാ ഓഫീസുകളും അടഞ്ഞു കിടന്നു.ഗ്രാമീണ തപാല്‍ ജീവനക്കാരുടെ (ജി ഡി എസ് ) കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടു പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ജി ഡി എസ് ക്കാര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ തപാല്‍ ജീവനക്കാരും അനിശ്ചിതക്കാല പണിമുടക്ക് നടത്തുന്നത് .കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷമായി .ഇപ്പോഴും ഗവണ്‍മെന്റ് റിപ്പോര്‍ട്ട് പഠിക്കാനെന്ന പേരില്‍ അതിന്മേല്‍ അടയിരിക്കുകയാണ് .രാജ്യത്ത് കോര്‍പ്പറേറ്റ് വത്ക്കരണം തകൃതിയായി നടക്കുമ്പോള്‍ പാവപ്പെട്ട ജി ഡി എസ് വിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ് .റിപ്പോര്‍ട്ട് നടപ്പാക്കും വരെ സമരം തുടരാനാണ് തീരുമാനം .അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന സമരത്തില്‍ ഇരിങ്ങാലക്കുട തപാല്‍ ഓഫീസ് കേന്ദ്രീകരിച്ച് എഫ് എന്‍ പി ഒ യൂണിന്റെ നേതൃത്വത്തില്‍ വന്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു.നഗരം ചുറ്റി നടന്ന പ്രകടനത്തിനു ശേഷം ഹെഡ് പോസ്റ്റാഫീസ് പരിസരത്ത് ചേര്‍ന്ന പൊതുസമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി സോണിയാഗിരി ഉദ്ഘാടനം ചെയ്തു.എഫ് എന്‍ പി ഒ സംസ്ഥാന കണ്‍വീനര്‍ ജോണ്‍സണ്‍ ആവോക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി.എഫ് എന്‍ പി ഒ നേതാവ് ടോണി അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ യു ജി ഡി എസ് ഡിവിഷന്‍ സെക്രട്ടറി കെ എ രാജന്‍ സ്വാഗതമാശംസിച്ചു.ജയകുമാര്‍ ,ശ്യാംകുമാര്‍ ,അബ്ദുള്‍ ഖാദര്‍ ,രമേശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

Advertisement