കിഴുത്താണി മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് കൊടികയറി

624

കിഴുത്താണി : ശ്രീ മഹാവിഷ്ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവത്തിന് കൊടികയറി. മാര്‍ച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനല്‍ ജ്യോതിര്‍ഗമായ പാഠ്യപദ്ധതി അവതാരകന്‍ ഡോ. കെ അരവിന്ദാക്ഷന്റെ ആദ്ധ്യാത്മിക പ്രഭാഷണത്തിന് ശേഷം രാത്രി 7 :15നും 7 45നും മദ്ധ്യേ കൊടികയറ്റം നടന്നു. അതിനുശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവുത്സവഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ. അപ്പുമേനോന്‍ അദ്ധ്യക്ഷം വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രധിനിധി മാനേജിങ് കമ്മിറ്റി അംഗം എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത സീരിയല്‍ താരം ശിവാനി മേനോന്‍, സംസ്ഥാന യുവജനോത്സവം അക്ഷരശ്ലോകം കൂടിയാട്ട ജേതാവ് കൃഷ്ണ രാജന്‍ എന്നിവരെ ആദരിച്ചു. തിരുവുത്സവഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കുഞ്ഞുവീട്ടില്‍ പരമേശ്വരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബാബു പെരുമ്പിള്ളി നന്ദിയും പറഞ്ഞു.ഒന്നാം ഉത്സവം വൈകീട്ട് 6 :15ന് ജയന്തി ദേവരാജ് കിരാതം ഓട്ടം തുള്ളല്‍ അവതരിപ്പിച്ചു. 7 :30ന് തിരുവാതിരകളിക്കു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. രണ്ടാം ഉത്സവം 6 30 ന് മേജര്‍ സെറ്റ് കഥകളി, സന്താനഗോപാലം കലാനിലയം ഗോപി ആശാന്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കും. തുടര്‍ന്ന് ഏഷ്യനെറ്റ് കോമഡി സ്റ്റാര്‍ ടീം പോപ്പി ക്യാപ്റ്റന്‍ അജയന്‍ മാടയ്ക്കല്‍ അവതരിപ്പിക്കുന്ന കോമഡി ഷോ നടക്കും. മൂന്നാം ഉത്സവദിനം വൈകീട്ട് 7 ന് തെന്നിന്ത്യന്‍ ഗായകന്‍ മധുരൈ ശിങ്കാരവേലന്‍ നയിക്കുന്ന ഗാനമേള. നാലാം ഉത്സവദിവസം വൈകീട് 3 മണിക്ക് മൂന്ന് ഗജവീരന്മാരോടുകൂടിയ കാഴ്ച്ച ശീവേലി നെടുമ്പിള്ളി തരണനെല്ലൂര്‍ മനയ്ക്കലെ ഇറക്കിപൂജയോടുകൂടിയാരംഭിക്കും. 7 മണിക്ക് വര്‍ണ്ണമഴ, തുടര്‍ന്ന് തായമ്പക, 8 30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പഞ്ചവാദ്യം പാണ്ടിമേളം എന്നിവയോടെ പൂര്‍ത്തീകരിക്കും.ഉത്സവദിവസം രാവിലെ 7ന് ആറാട്ടുബലി, 7 :45 ന് ആറാട്ട്, കൊടിക്കല്‍ പറ ഇരുപത്തി അഞ്ചു കലശം ശ്രീഭൂതബലി ആറാട്ടുകഞ്ഞി എന്നിവയോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ച് മേളത്തോടുകൂടി ശീവേലി നടക്കും.

Advertisement