Home NEWS കൃഷിയില്‍ നൂറ് മേനി കെയ്ത ഇരിങ്ങാലക്കുടയിലെ വനിതാരത്‌നം

കൃഷിയില്‍ നൂറ് മേനി കെയ്ത ഇരിങ്ങാലക്കുടയിലെ വനിതാരത്‌നം

ഇരിങ്ങാലക്കുട : കൃഷിയില്‍ ആണ്‍ മേധാവിത്വത്തിന് വെല്ലുവിളിയുമായി ഇരിങ്ങാലക്കുടയില്‍ നിന്നൊരു വനിതാരത്നം.തെങ്ങ് കയറാന്‍ ആളേ കിട്ടാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുടക്കാരി മിനി കാളിയേങ്കര അതിനും തയ്യാറാണ്.പാടശേഖരങ്ങളില്‍ ട്രാക്ടര്‍ ഓടിക്കാനും ഞാറുനാടല്‍ യന്ത്രം ഓടിയ്ക്കാനും കൊയ്ത്ത് മെഷിന്‍ പ്രവര്‍ത്തിപ്പിക്കാനും ഈ വളയിട്ട കൈകള്‍ തയ്യാറാണ്.ഇരിങ്ങാലക്കുട കത്തിഡ്രല്‍ ജംഗ്ഷനിലെ കാളിയങ്കര വീട്ടില്‍ കോണ്‍ട്രാക്ടറായ ജോസിന്റെ ഭാര്യ മിനി രണ്ട് വര്‍ഷം മുന്‍പാണ് തൃശ്ശൂര്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിംങ്ങ് ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ഇതെല്ലാം പഠിച്ചത്.സര്‍ക്കാരിന്റെ കൃഷി യന്ത്രവത്കരിക്കുന്നതിന്റെ പദ്ധതി പ്രകാരമാണ് പഠനം.തൃശൂരില്‍ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറ നിറയ്ക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ നിന്നും പച്ചക്കറികള്‍ നിറച്ച വാഹനം ഒറ്റയ്ക്ക് ഓടിച്ചെത്തിയ മിനിയക്ക് ഗംഭീര സ്വീകരണമായിരുന്നു കലോത്സവ നഗരിയില്‍ ലഭിച്ചത്.നെല്ലായി,തുപ്പന്‍കാവ്,ആസാദ് റോഡിലെ കൈപ്പുള്ളിത്തറ,മുരിയാട്,പുല്ലൂര്‍,കുഴിക്കാട്ട്‌കോണം,വാടച്ചിറ,കോട്ടുപ്പാടം എന്നിവിടങ്ങളിലെ പാടശേഖരങ്ങളില്‍ വിത്തിറക്കല്‍ തുടങ്ങി കൊയ്ത്ത് വരെയുള്ള കാര്യങ്ങളുടെ മേല്‍ നോട്ടം മിനിയാണ്.പുരുഷ തൊഴിലാളികളെക്കാള്‍ മികവോടെ പാടത്ത് കൃഷിയിറക്കാനും പാടത്തേ ചെളിയില്‍ യന്ത്രങ്ങള്‍ കേടുവന്നാല്‍ അറ്റകുറ്റപണികള്‍ നടത്താനും മിനിയ്ക്ക് പ്രത്യേക കഴിവാണ്.കുറച്ച് ധൈര്യവും മനകരുത്തും ഉണ്ടായാല്‍ മതി ആര്‍ക്കും ഇതെല്ലാം സാധ്യമാണെന്ന് മിനി സാക്ഷ്യപെടുത്തുന്നു.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മിനി കൃഷിയിലും തെങ്ങ് കയറ്റത്തിലും പരിശീലനം നല്‍കുന്നുണ്ട്.ഭാവി തലമുറയെ കൃഷിയിലേയ്ക്ക് കൊണ്ട് പരുവാന്‍ ഉളള തന്റെ എളിയ പരിശ്രമമാണ് ഇതെന്ന് മിനി പറയുന്നു.സ്വന്തം വീടിന്റെ മട്ടുപ്ലാവില്‍ പോളിഹൗസ് നിര്‍മ്മിച്ച് വിട്ടിലേയ്ക്കുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നതിലൂടെ വിസ്മയം തീര്‍ക്കുകയാണി വീട്ടമ്മ.കാര്‍ഷിക സേവന കേന്ദ്രം വഴി ലഭിയ്ക്കുന്ന പച്ചക്കറി തൈകള്‍,വിത്തുകള്‍,കീടനാശിനികള്‍ എന്നിവ വാര്‍ഡുകളില്‍ സൗജന്യമായി നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഇവര്‍ പരിശ്രമിക്കുന്നു.ഇരിങ്ങാലക്കുട ബ്ലോക്കിലെ കൃഷി വകുപ്പിന്റെ കീഴില്‍ ആരംഭിച്ച കാര്‍ഷിക സേവന കേന്ദ്രത്തിന്റെ സെക്രട്ടറി കൂടിയായ മിനി സാമൂദായിക -സാമൂഹിക മേഖലകളിലെ ചില സംഘടനകളില്‍ ഭാരവാഹി കൂടിയാണ്.

Exit mobile version